കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി പശ്ചിമബംഗാൾ. ബംഗാളിനുള്ള കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുഖ്യമന്ത്രി മമത ബാനർജി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 7 ദിവസത്തിനുള്ലില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം. 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച് കേരള സർക്കാർ ദില്ലിയില്‍ സമരം തുടങ്ങാനിരിക്കെയാണ് മമതയുടെയും സമര പ്രഖ്യാപനം.