മുൻ മുഖ്യമന്ത്രിയും ഡിഎംഎകെ നേതാവുമായ എം കെ സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയും കടന്നാക്രമിച്ച് തമിഴ്നാട് നിയമസഭയിൽ വിജയുടെ തീപ്പൊരി പ്രസംഗം. കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി സൂചിപ്പിച്ചായിരുന്നു സിനിമാ സ്റ്റൈലിൽ വിജയുടെ കുട്ടിക്കഥ അവതരണം. ആരുടെയും ഔദാര്യത്തിലല്ല, ജനങ്ങളുടെ അനുമതിയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചതെന്ന് വിജയ് തുറന്നടിച്ചു.
ഡെസ്കിൽ അടിച്ച് ആരവത്തോടെയാണ് ഭരണപക്ഷം വിജയുടെ കുട്ടിക്കഥയ്ക്ക് പിന്തുണ നൽകിയത്. ‘ഒരു ഊരിൽ പ്രായമായ ഒരു മനുഷ്യൻ വെയിൽ അടിക്കുന്നുവെന്ന് പറഞ്ഞ് കണ്ണിന് മുകളിൽ കൈ വെച്ച് ചുറ്റി നടന്നു. കൂടെ ഉണ്ടായിരുന്ന ചിന്ന പയ്യൻ എന്താണ് തേടുന്നത് എന്ന് ചോദിച്ചു. അപ്പോൾ പെരിയവർ പറഞ്ഞു, നിന്‍റെ പിതാവ് ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ല, എവിടെയാണ് നിന്‍റെ അച്ഛൻ?’- വിജയ് പരിഹസിച്ചു.
കക്ഷിയുടെ പേരിൽ അടിച്ചെടുത്ത കൊള്ളയെല്ലാം തിരിച്ച് പിടിച്ച് ഖജനാവിലേക്ക് ചേർക്കുമെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണത്തിൽ നിന്നും ഒരു പൈസ പോലും തൊടില്ല, ആരെയും തൊടാൻ അനുവദിക്കില്ലെന്നും വിജയ് നിയമസഭയിൽ വ്യക്തമാക്കി. ഇതിന് മുമ്പ് സർക്കാർ പണം തട്ടിയെടുത്തവരേയും വിടില്ലെന്നും വിജയ് പറഞ്ഞു.
ഡിഎംഎകെ സർക്കാരിന്‍റെ കാലത്ത് ടാസ്മാകിൽ നിന്നടക്കം ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വിജയ് നിലപാട് വ്യക്തമാക്കിയത്. മിഴ്‍നാടിൻറെ വികസനവും വളർച്ചയും മാത്രം ആണ് ലക്ഷ്യമെന്ന് പറഞ്ഞ വിജയ് സംസ്ഥാനത്തിന്റെ അവകാശത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും മതേതര സർക്കാർ ആയി തുടർന്നും പ്രവർത്തിക്കുമെന്നും പറഞ്ഞു.