പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍ ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച് സര്‍വ്വകലാശാല അധികൃതര്‍. ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന യൂനിവേഴ്സിറ്റി കാരിക്കല്‍ സെന്റര്‍ തലവനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജിലും മര്‍ദ്ദനത്തിലും കലാശിച്ചത്. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി ഉന്നയിച്ചിട്ടും ഉചിതമായ നടപടി സ്വീകരിക്കാന്‍ യൂനിവേഴ്സിറ്റി അധികൃതര്‍ തയ്യാറായില്ലെന്നാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്ന ആക്ഷേപം. യൂനിവേഴ്സിറ്റി ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചു എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ നിഷ്‌ക്രിയതക്കും അശാസ്ത്രീയമായ രൂപീകരണത്തിനും എതിരെയാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നതിന് പിന്നില്‍. ആറ് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയിലെടുക്കുകയും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത 18 പേരില്‍ 14 പേര്‍ മലയാളി വിദ്യാര്‍ത്ഥികളാണ്. പൊലീസ് ലാത്തിച്ചാര്‍ജ്ജിനിടയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ വലിച്ചിഴയ്ക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും പരിക്കേറ്റു.
പോണ്ടിച്ചേരി സര്‍വകലാശാല അഡ്മിന്‍ ബ്ലോക്കിന് മുന്നില്‍ SFI വ്യാഴാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു, ലൈംഗിക അതിക്രമം നടത്തിയ പ്രൊഫസര്‍മാര്‍ക്കാതെരെ നടപടിയെടുക്കാത്ത എസിസിയുടെയും നിഷ്‌ക്രിയത്വത്തിനെതിരെ എട്ട് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിനാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വിസിയും രജിസ്ട്രാറും വിദ്യാര്‍ത്ഥികളുമായി യോഗത്തില്‍ പങ്കെടുക്കാമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചെങ്കിലും വിസിയും രജിസ്ട്രാറും യോഗത്തില്‍ പങ്കെടുത്തില്ല. ഡിഎസ്ഡബ്ല്യുവിനൊപ്പം മാത്രമാണ് യോഗം നടന്നത്. യോഗം കഴിഞ്ഞപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. സ്റ്റുഡന്റ് ഡീന്‍ മാത്രം പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് എത്തിയ യോഗത്തില്‍ തൃപ്തികരമായ തീരുമാനം ഉണ്ടാവാതായതെടെ വിദ്യാര്‍ത്ഥി പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ, വിദ്യാര്‍ത്ഥികളെ കാണാതെ വൈസ് ചാന്‍സിലര്‍ ക്യാമ്പസ് വിടാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ വിസിയുടെ വാഹനം തടഞ്ഞു. പ്രതിഷേധക്കാരെ മാറ്റാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്, പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ലൈംഗിക പീഡനക്കാര്‍ക്കെതിരെ സര്‍വകലാശാലയിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷയ്ക്കായി പോരാടിയ എസ്എഫ്‌ഐ നേതാക്കള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അതേസമയം കുറ്റാരോപിതരായ പ്രൊഫസര്‍മാര്‍ കാമ്പസിനുള്ളില്‍ സ്വതന്ത്രമായി നടക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. !
ലൈംഗികാതിക്രമ പരാതികളില്‍ ഉടനടി നടപടിയെടുക്കണമെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (UGC) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ICC പുനഃസംഘടിപ്പിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം.കാമ്പസിലെ ലൈംഗികാതിക്രമ കേസുകളിലും പരാതികളിലും നടപടിയെടുക്കുന്നതില്‍ ICC പരാജയപ്പെട്ടു. നിലവിലെ ICC-യുടെ രൂപീകരണം ശരിയായ രീതിയിലല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാസങ്ങള്‍ക്കുമുമ്പ് വിരമിച്ചിട്ടും കമ്മിറ്റി പുനഃസംഘടിപ്പിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളുടെ അഭാവം കമ്മിറ്റിയിലുണ്ട്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് ICC രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. ലൈംഗികാതിക്രമം ആരോപിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന സമീപനമാണ് യൂണിവേഴ്‌സിറ്റി ഭരണകൂടം സ്വീകരിക്കുന്നതെന്നും വിഷയത്തില്‍ അധികൃതര്‍ നിശ്ശബ്ദത പാലിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ ഉടന്‍ മോചിപ്പിക്കണമെന്നും ലൈംഗികാതിക്രമ ആരോപണം പ്രൊഫസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.