പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് റോ മുന്‍ മേധാവി എ.എസ് ദുലത്. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം അങ്ങേയറ്റം വഷളാക്കുകയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. കാരവന്‍ മാഗസിനില്‍ അര്‍ഷു ജോണുമായുള്ള അഭിമുഖത്തിലാണ് ദുലതിന്റെ വിമര്‍ശനം.
വാജ്‌പേയിയും മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ തീവ്രവാദമെന്ന വിഷയത്തെ എങ്ങിനെ കൈകാര്യം ചെയ്തു എന്ന് വിശദീകരിച്ചു കൊണ്ടാണ് ദുലത് മോദിയുടെ സമീപനത്തെ വിമര്‍ശിക്കുന്നത്. വാജ്‌പേയിയും മന്‍മോഹന്‍ സിങ്ങും വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ നി ശ്ശബ്ദമായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് ദുലത് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മോദി കാര്യങ്ങള്‍ അങ്ങേയേറ്റം വഷളാക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അപകടകാരികാരിയായ അയല്‍ക്കാര്‍ക്ക് അരികിലാണ് നമ്മളുള്ളത്. അതിനാല്‍ ഓരോ പ്രധാനമന്ത്രി വരുമ്പോഴും അവര്‍ പ്രതിസന്ധി നേരിട്ടിരുന്നു. ഇത്തരം പരീക്ഷണങ്ങളെ ഓരോ പ്രധാനമന്ത്രിയും എങ്ങിനെ അതിജീവിച്ചുവെന്നതാണ് അവരുടെ മഹത്വം നിശ്ചയിക്കുന്നതെന്ന് ദുലത് ചൂണ്ടികാട്ടി.
“മൂന്നോ നാലോ തവണയാണ് വാജ്‌പേയി യുദ്ധം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിട്ടത്. 1999ല്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധം നേരിട്ടു. അതേവര്‍ഷം ഇന്ത്യന്‍ വിമാനം ഐ.സി 814 റാഞ്ചി. 2001ല്‍ പാര്‍ലമെന്റ് ഭീകരാക്രമണവും. എന്നിട്ടും അദ്ദേഹം പ്രകോപനം ഒഴിവാക്കി. ” “രണ്ടുതവണ എന്റെ സൗഹൃദത്തിന്റെ കൈ ഞാന്‍ പാകിസ്ഥാനുനേരെ നീട്ടി. രണ്ടുതവണയും പരാജയപ്പെട്ടു. പക്ഷേ ഞാന്‍ പിന്‍വാങ്ങില്ല.”
2003 ഏപ്രിലില്‍ അദ്ദേഹം കശ്മീരികളോടു ഇങ്ങിനെ പറഞ്ഞു,
2004 ജനുവരിയില്‍ അദ്ദേഹം സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാകിസ്ഥാനിലേക്ക് പോയി. ഇന്ത്യയ്‌ക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാനി അതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് അന്നത്തെ പാക് പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് വാജ്‌പേയിക്ക് ഉറപ്പു നല്‍കിയത് അന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2008 നവംബറിലെ മുംബൈ ആക്രമണം പോലെ പല പ്രതിസന്ധി ഘട്ടവും മന്‍മോഹന്‍ സിങ്ങും നേരിട്ടിട്ടുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ മോദി താരതമ്യേന ഭാഗ്യവാനാണ്. അദ്ദേഹം അഭിമുഖീകരിച്ച വലിയ പ്രശ്‌നം പുല്‍വാമ മാത്രമാണെന്ന് ദുലിത് പറയുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇമ്രാന്‍ ഖാന്‍ മുന്നോട്ടു വെച്ച സമാധാന ചര്‍ച്ചയുടെ ഉപാധി സ്വീകരിക്കണമെന്നും ദുലിത് പറഞ്ഞു.