മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരായ കേസാണ് സിബിഐ അവസാനിപ്പിച്ചത്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. വഞ്ചനകുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴുവർഷത്തിനുശേഷമാണ് സിബിഐ കേസ് അവസാനിപ്പിച്ചിരിക്കുന്നത്.

2009 ലെ ലോൺ സെറ്റിൽമെൻ്റിൽ ഐസിഐസിഐ ബാങ്കിന് പ്രണോയിയും, രാധികയും 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണയിരുന്നു കേസ്. എന്നാൽ ഇതിന് തെളിവ് ഇല്ലെന്നാണ് സിബിഐ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ വെളിച്ചത്തിലാണ് കേസ് അവസാനിപ്പിച്ചതും. 2017-ലാണ് ക്വാണ്ടം സെക്യൂരിറ്റീസ് എന്ന കമ്പനിയുടെ സഞ്ജയ് ദത്ത് നൽകിയ പരാതിയിലാണ് എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരെ സി.ബി.ഐ. കേസെടുത്തത്.

ഇന്ത്യ ബുൾസിൽനിന്ന് പ്രണോയ് റോയിയും രാധികാ റോയിയുമായി ബന്ധമുള്ള ആർ.ആർ.പി.ആർ. ഹോൾഡിങ്സ് 500 കോടി വായ്‌പയെടുത്തിരുന്നു. എൻ.ഡി.ടി.വി.യുടെ 20 ശതമാനം ഓഹരികൾ പൊതുവിപണിയിൽനിന്ന് വാങ്ങാൻവേണ്ടിയായിരുന്നു അത്. പിന്നീട് ഇന്ത്യ ബുൾസിൻ്റെ വായ്‌പയടയ്ക്കാൻ ഐ.സി.ഐ.സി.ഐ. ബാങ്കിൽനിന്ന് 375 കോടികൂടി 19 ശതമാനം പലിശയ്ക്ക് വായ്‌പയെടുത്തു. തങ്ങളുടെ മൊത്തം ഓഹരികളും ഈടുനൽകിക്കൊണ്ടാണ് ഇവർ വായ്‌പയെടുത്തത്.

ഇക്കാര്യം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഓഹരിവിപണി, വാർത്താപ്രക്ഷേപണ മന്ത്രാലയം എന്നിവരെയും അറിയിച്ചില്ല. ഒരുവർഷത്തിനകം ഐ.സി.ഐ.സി.ഐ.യുമായുള്ള ധാരണപ്രകാരം പലിശ ഭാഗികമായി ഒഴിവാക്കിക്കൊണ്ട് വായ്‌പ ഒത്തുതീർപ്പാക്കി. ഇതുവഴി 48 കോടിരൂപ ഐ.സി.ഐ.സി.ഐ. ബാങ്കിന് നഷ്ട‌മുണ്ടായെന്നാണ് കേസ്. പിന്നീട് 2022-ൽ അദാനി ഗ്രൂപ്പ് എൻ.ഡി.ടി.വി.യിൽ നിയന്ത്രണമേറ്റെടുക്കാനുള്ള ഓഹരികൾ പ്രണോയ് റോയ്, രാധികാ റോയ് എന്നിവരിൽനിന്ന് വാങ്ങി. കേസെടുത്ത് ഏഴുവർഷത്തിനുശേഷമാണ് ഇപ്പോൾ സി.ബി.ഐ. പ്രത്യേക കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകിയത്. ഇത് സ്വീകരിക്കണമോ എന്ന് കോടതി തീരുമാനിക്കും.

അദാനി ഗ്രൂപ്പ് എന്‍ഡി ടിവിയുടെ ഭൂരിപക്ഷം ഷെയറുകളും കൈക്കലാക്കിയതിന് പിന്നാലെയായിരുന്നു ചാനലിന്റെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചത്. തങ്ങൾ രാജിവെക്കുന്ന കാര്യം ഇരുവരും കമ്പനിയെ അറിയിക്കുകയായിരുന്നു. കമ്പനി ബോര്‍ഡ് രാജി അംഗീകരിച്ചിരുന്നു. ആര്‍.ആര്‍.പി.ആര്‍.എച്ചിന്റെ യോഗത്തിന് പിന്നാലെയായിരുന്നു രാജിപ്രഖ്യാപനം.

2022 നവംബറിലാണ് എന്‍ഡിടിവിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി അനുമതി നല്‍കിയതോടെയാണ് ചാനലിന്റെ നിയന്ത്രണം പൂര്‍ണമായും ഗൗതം അദാനിയുടെ കൈകളിലേക്ക് എത്തിയത്. എന്‍ഡിടിവി യുടെ 50 ശതമാനത്തില്‍ അധികം ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഈ നീക്കത്തിന് സെബി പച്ചക്കൊടി കാട്ടിയതോടെയാണ് പ്രണോയ് റോയിയും രാധിക റോയിയും ചാനല്‍ വിട്ടിറങ്ങിയത്.

മാധ്യമ മേഖലയില്‍ പിടിമുറുക്കിയ അദാനി ഗ്രൂപ്പ് പിന്നീട് വാര്‍ത്ത ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ അമ്പത് ശതമാനത്തിന് മുകളില്‍ ഓഹരി ഏറ്റെടുത്തു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഐഎഎന്‍എസില്‍ 50 ശതമാനം ഓഹരിയാണ് അദാനിയുടെ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് വാങ്ങിയത്. ക്വിന്റിലിന്‍ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെച്ചത്.

അതിനിടെ എന്‍ഡിടിവി മലയാളത്തിലടക്കം പുതിയ ചാനലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്‍പത് പുതിയ പ്രദേശിക ചാനലുകളാണ് എന്‍ഡിടിവി പ്രഖ്യാപിച്ചത്. എന്‍ഡിടിവി 24ഃ7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവയ്ക്ക് പുറമെയാണ് പുതിയ ചാനലുകള്‍ ആരംഭിക്കുക. എന്‍ഡിടിവിയെ മള്‍ട്ടി-പ്ലാറ്റ്‌ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗൗതം അദാനിയുടെ പുതിയ പ്രഖ്യാപനം.

പ്രാദേശിക ചാനലുകള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ചാനലുകളുടെ ലോഞ്ചിങ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പ് പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പുതിയ പദ്ധതി.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്