മുൻ ജെഡിഎസ് എംപി പ്രജ്ജ്വൽ രേവണ്ണ ലൈംഗീക പീഡനക്കേസിൽ പ്രതിയാണെന്ന് കോടതിക്ക് മുൻപിൽ തെളിയിച്ചതിന് പിന്നിൽ പോലീസിന്റെ അന്വേഷണമികവ്. മുഖം വ്യക്തമാകാത്ത വീഡിയോകൾ തെളിവുകളായി ഉണ്ടായിരുന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തിയ വിദഗ്‌ധമായ അന്വേഷണമാണ് പ്രജ്ജ്വലിനെതിരേ കോടതിയിൽ വഴിത്തിരിവായത്. പ്രജ്ജ്വലിനെതിരായ നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിൽ പ്രതി കുറ്റക്കാരാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി വെള്ളിയാഴ്‌ച വിധി പറഞ്ഞിരുന്നു. കേസിലെ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാകും.
ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിൻ്റെ ഫാം ഹൗസിൽ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയി ആയിരുന്നു ആദ്യത്തെ പീഡനക്കേസ്. പ്രജ്ജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. രണ്ടു തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകൾ നേരത്തെ കോടതി പരിശോധിച്ചിരുന്നു.
കേസിൽ പ്രചരിച്ചിരുന്ന വീഡിയോ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും ഡിഎൻഎ പരിശോധനയും കേസിൽ നിർണായകമായി. ഹാസനിലെ ഫാംഹൗസിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു പ്രജ്ജ്വലിനെതിരേ വീട്ടുജോലിക്കാരി നൽകിയ മൊഴി. എസ്ഐടി നടത്തിയ പരിശോധനയിൽ ഫാം ഹൗസിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽനിന്ന് പീഡനം നടന്ന ദിവസം ജോലിക്കാരി ധരിച്ചിരുന്ന അടിവസ്ത്രം കണ്ടെത്തി. സംഭവം നടന്ന് മൂന്നു വർഷമായിട്ടും ഈ വസ്ത്രം ആരും തൊടുകയോ ഉപയോഗിക്കുകയോ ചെയ്‌തിരുന്നില്ല.
തുടർന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയപരിശോധനയിൽ അടിവസ്ത്രത്തിൽ പുരുഷബീജത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. ശാസ്ത്രീയപരിശോധനയിൽ ഇത് പ്രജ്ജ്വൽ രേവണ്ണയുടേതാണെന്ന് ഉറപ്പിച്ചു. ഇതിനുപുറമേ അടിവസ്ത്രത്തിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ പരാതിക്കാരിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലും വ്യക്തമായി. ഇതാണ് കേസിൽ നിർണായകമായത്.
പ്രചരിച്ച വീഡിയോകളിലെ പീഡനദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ ശരീരഭാഗങ്ങൾ കാണുന്ന ഭാഗങ്ങളെല്ലാം അന്വേഷണസംഘം ആദ്യം ശേഖരിച്ചിരുന്നു. തുടർന്ന് പ്രതിയുടെ ജനനേന്ദ്രിയം, കൈപ്പത്തികൾ, വിരലുകൾ, കാൽപാദം എന്നിവയടക്കം ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങൾ പകർത്തി. എല്ലുകളുടെ ഘടനയും ആകൃതിയും കാൽവിരലുകളുടെ വളവുകളും വരെ സൂക്ഷ്മമായി പകർത്തിയിരുന്നു. തുടർന്ന് ഇവയെല്ലാം ഒത്തുനോക്കി. ഈ പരിശോധനയിലാണ് പ്രതിയുടെ ഇടതുകൈയിലെ നടുവിരലിലെ മറുകും ഇടതുകൈയിലെ ഒരുപാടും വീഡിയോയിലെ രംഗങ്ങളിലേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയത്.
ഫൊറൻസിക്, ഡെർമറ്റോളജി, യൂറോളജി, ഓർത്തോപീഡിക്‌സ് വിദഗ്‌ധരടക്കം ഉൾപ്പെട്ട വിദഗ്‌ധസംഘം നടത്തിയ ശാസ്ത്രീയപരിശോധനയിലും ഇത് സ്ഥികീകരിച്ചു. വീഡിയോയിൽനിന്ന് ശേഖരിച്ച ശബ്‌ദസാമ്പിളുകളും കേസിൽ നിർണായകമായി. പരാതിക്കാരി വേദനയോടെ കരയുന്നതിന്റെ ശബ്ദസാമ്പിളുകളും പ്രതി വീഡിയോയിൽ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നതിന്റെ സാമ്പിളുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിലും കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് പ്രജ്ജ്വൽ രേവണ്ണയുടെ പീഡനദൃശ്യങ്ങൾ പെൻ ഡ്രൈവ് വഴി പ്രചരിച്ചത്. ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയായിരുന്നു പ്രജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പു നടന്ന ദിവസം രാത്രി പ്രജ്ജ്വൽ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞ വർഷം മേയ് 31നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്ത്. പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കുന്നത് ഒഴിവാക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിൻ്റെ അച്ഛനും എംഎൽഎയുമായ എച്ച്ഡി രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും പോലീസ് കേസെടുത്തിരുന്നു. രേവണ്ണയെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.