ബജറ്റ് അവതരണത്തിന് പിന്നാലെ ധനമന്ത്രി നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ധനമന്ത്രി അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ അവസരങ്ങൾ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോൾ കേരളത്തിന് നിരാശ. കേരളത്തിന് കിട്ടുമെന്ന് പറഞ്ഞ എയിംസും അതിവേഗ റെയിൽ ഇടനാഴിയും ഒന്നും ഇല്ലാത്ത ബജറ്റ്. ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജുമില്ല. ആകെ ഉള്ളത് അപൂര്‍വ ധാതു ഇടനാഴി മാത്രം.
ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് നിർമല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.