പൗരത്വ ഭേദഗതി നിയമം, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. 5,570 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചു. അന്വേഷണം നടക്കാത്തതോ കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതോ ആയ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മാധ്യമങ്ങള്‍ക്കെതിരേയും, കൂടംകുളം ആണവനിലയത്തിനും തമിഴ്‌നാട്ടിലെ എട്ടുവരിപ്പാതകള്‍ക്കുമെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേയും രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിച്ചവയില്‍പ്പെടുന്നു.
പിൻവലിച്ചവയിൽ 2,282 കേസുകള്‍ സി.എ.എ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നവയാണ്. 2,831 കേസുകളാണ് കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പത്രമാധ്യമങ്ങള്‍ക്കെതിരെയുള്ള 26 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.
എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ ഫയൽ ചെയ്ത കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അത്തരം കേസുകളുടെ വിശദാംശങ്ങള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ ഹാജരാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.