മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹർജിയിൽ അടുത്ത ആഴ്ച അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി.
സിദ്ദീഖ് കാപ്പന് രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ വീഡിയോ കോൺഫ്രൻസ് വഴി കാണാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അനുമതി നൽകി.
ഹർജിയിൽ എത്രയും പെട്ടെന്ന് വാദം കേൾക്കണം എന്ന അഭിഭാഷകനായ കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറിയിച്ചു.
ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ആണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.