ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ. ഡോളറിനു മുന്‍പില്‍ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. 92.43 നിലവാരത്തിലേക്കാണ് മൂല്യം താഴ്ന്ന് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്. മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളര്‍ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെയും ആഗോള എണ്ണവില വര്‍ദ്ധനവിന്റെയും പശ്ചാത്തലത്തില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് രൂപയുടെ കനത്ത ഇടിവിനു വഴിവച്ചത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം 92.33 ആയിരുന്നു. വ്യാപാരത്തിനിടയില്‍ മൂല്യം 92.37 ലേക്ക് താഴുകയും പിന്നീട് റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു.
സംഘര്‍ഷത്തിന് മുമ്പ് ബാരലിന് 70 ഡോളര്‍ ആയിരുന്ന എണ്ണവില 100 ഡോളറിലെത്തി. പേര്‍ഷ്യന്‍ ഗള്‍ഫിലെ കപ്പല്‍ ഗതാഗതത്തെ പറ്റിയും റിഫൈനറികളുടെ സുരക്ഷയെപ്പറ്റിയും ആശങ്കകള്‍ വര്‍ധിപ്പിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 100 ഡോളറിനു മുകളില്‍ കുതിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരിലൊന്നായ ഇന്ത്യയ്ക്ക് കൂടുതല്‍ ഡോളര്‍ ആവശ്യമായി വരുന്നതിനും ഇത് കാരണമായിട്ടുണ്ട്. വന്‍തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ കറന്‍സിക്ക് കനത്ത സമ്മര്‍ദം നേരിടേണ്ടിവന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ രൂപയുടെ മൂല്യത്തില്‍ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഹോര്‍മുസിലെ വ്യാപാര തടസ്സം വിപണിയെ ആശങ്കയിലാക്കി. ആഗോള ധനകാര്യ വിപണികളില്‍ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായി.
രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയാതിരിക്കാന്‍ ആര്‍.ബി.ഐ വിപണിയില്‍ ഇടപെട്ടതാണ് കാരണം. യുദ്ധത്തിന് പിന്നാലെ രൂപ ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ മറ്റ് വികസ്വര വിപണികളിലെ കറന്‍സികള്‍ ഇതിലും വലിയ തകര്‍ച്ചയാണ് നേരിട്ടത്. ആഗോള തലത്തില്‍ അനിശ്ചിതത്വവും ഭീതിയും തുടരുന്ന സാഹചര്യത്തില്‍ രൂപയ്ക്ക് മേല്‍ ഇനിയും സമ്മര്‍ദ്ദം വര്‍ധിക്കാനാണ് സാധ്യത. 95 ലേക്ക് ഉടന്‍ രൂപ കൂപ്പുകുത്താനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.