രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖാര്‍ഗെ. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് മല്ലികാർജ്ജുൻ ഖാര്‍ഗെ ആവശ്യപ്പെടുന്നത്. രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമാണെന്നും ഖാര്‍ഗെ ആരോപിച്ചു.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമായതിനാല്‍ അതിനെ നിരോധിക്കണം, ഖാര്‍ഗെ പറഞ്ഞു. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ മുന്നോട്ടുവെച്ച വീക്ഷണങ്ങളെ പ്രധാനമന്ത്രി മോദി ബഹുമാനിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും ഖാര്‍ഗെ പരാമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസിന്റെയും ജമാഅത്ത് ഇസ്‌ലാമിയുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് പട്ടേല്‍ നിരോധിച്ചിരുന്നു. എന്നാല്‍, ഈ നിരോധനം 2024 ജൂലൈ ഒന്‍പതിന് മോദിസര്‍ക്കാര്‍ പിന്‍വലിച്ചു. ആ നിരോധനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.