മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ് മടുപ്പിക്കുകയാണ് എന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. വിശ്വാസ വോട്ടിലേയ്ക്ക് പോകാതെ കുമാരസ്വാമി സര്‍ക്കാര്‍ രാജി വയ്ക്കും. അതേസമയം, ബംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടയതിനെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമസഭക്ക് പുറത്ത് ബിജെപി – ജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
സംസ്ഥാനത്ത ഭരണ പ്രതിസന്ധി സൃഷ്ടിച്ച് വിമത എം എൽ എ മാർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കുമാരസ്വാമി രാജി വയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇന്നലെ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമാണ് എന്ന് നിയമസഭയില്‍ കുമാര സ്വാമി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വീഴ്ത്താനായി നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച കുമാരസ്വാമി ഇത്രയും കാലം താന്‍ വിശ്വസ്തതയോടെയാണ് പ്രവര്‍ത്തിച്ചത് എന്ന് പറഞ്ഞു.
16 വിമത എംഎല്‍എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഒരു വിമത എംഎല്‍എ തിരിച്ച് സഖ്യ പാളയത്തിലെത്തിയെങ്കിലും ബാക്കി 15 പേരും നിലപാടില്‍ ഉറച്ചുനിന്നു. സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തു. നിലവില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 102 അംഗങ്ങളുമാണ് സഭയിലുള്ളത്. വിശ്വാസവോട്ട് നടന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി. സര്‍ക്കാര്‍ വീഴുന്നത് തടയാനുള്ള കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് ഒരു ദിവസം കൂടി നീട്ടിത്തരണം എന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.