റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നിലപാട് കടുപ്പിച്ച സുപ്രീംകോടതിക്കെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രസര്‍ക്കാറിന്റെ ഭാഷയില്‍ സുപ്രീംകോടതിയും സംസാരിക്കുന്നത് ഖേദകരമാണെന്ന് അദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങളും ഭരണഘടനയും വകവെക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്.
43 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യ മ്യാന്മറിന് സമീപം കടലില്‍ ഇറക്കിവിട്ടതായുള്ള വാര്‍ത്തകള്‍ ഞെട്ടിച്ചു. മ്യാന്മറില്‍ വംശഹത്യ നേരിടുന്ന റോഹിങ്ക്യകളെ ഐക്യരാഷ്ട്രസഭ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ അതംഗീകരിച്ചിട്ടില്ലെന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ അവരോട് വിവേചന നിലപാട് സ്വീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടി ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് അറിയിച്ചാണ് ശ്രീലങ്കന്‍ പൗരന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ടെന്നും വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്.
2015ല്‍ നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീലങ്കന്‍ പൗരനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇയാള്‍ക്ക് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി 2022ല്‍ ശിക്ഷ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാട്ടിയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലെത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചെങ്കിലും ഇയാള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു.