ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം പെഗസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ഥ്യം പുറത്തുവന്നാല്‍ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർബിഡൻ സ്റ്റോറീസ്, ആംനസ്റ്റി ഇന്റർനാഷ്ണൽ എന്നീ സംഘടനകളും 16 മാധ്യമ സ്ഥാപനങ്ങളും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഇന്ധ്രായേൽ സൈബർ കമ്പനി എൻഎസ്ഒ വികസിപ്പിച്ച ചാര സോഫ്റ്റ് വെയർ പെഗാസസിന്റെ തന്നെ ഡാറ്റാ ബെയ്സിൽ നിന്ന് 10 രാജ്യങ്ങളിലുള്ള 1571 പേരുടെ നമ്പറുകളാണ് കണ്ടെത്തിയത്. ഇതിൽ 300 അധികം പേർ ഇന്ത്യക്കാരാണ്. 2 കേന്ദ്ര മന്ത്രിമാർ, 3 പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, 40 മാധ്യമ പ്രവർത്തകർ തുടങ്ങിയവരും ഉൾപെടുന്നു. പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ “വാഷിങ്ടണ്‍ പോസ്റ്റ്”, “ദ ഗാര്‍ഡിയന്‍” എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ “ദ വയര്‍” വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്.