പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നുഴഞ്ഞുകയറ്റക്കാരെ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ആക്രോശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്‌ഐആര്‍ വലിയ പ്രതിഷേധത്തിന് ഇടവെച്ച പശ്ചിമ ബംഗാളില്‍ പട്ടികയ്ക്ക് പുറത്ത് പോയത് ലക്ഷങ്ങളാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് മാത്രം ഓടിപ്പിടിച്ച് നടത്തിയ എസ്‌ഐആറില്‍ വലിയ പ്രതിഷേധങ്ങളും പാകപ്പിഴകളുമുണ്ടായ ബംഗാളില്‍ അതേ എസഐആര്‍ തിരഞ്ഞെടുപ്പ് തന്ത്രമാക്കുകയാണ് ബിജെപി. നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞിരിക്കുന്നത്.
ബംഗാളില്‍ ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’യുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത്ഷാ കടുത്ത വാക്കുകള്‍ ഉപയോഗിച്ചത്. വര്‍ഷങ്ങളായി നടക്കുന്ന നുഴഞ്ഞുകയറ്റം മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞില്ലെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി വന്നാല്‍ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്നാണ് അമിത് ഷാ പറയുന്നത്. എസ്‌ഐആര്‍ വഴി 63.66 ലക്ഷം വോട്ടര്‍മാരെയാണ് ബംഗാളില്‍ ഒഴിവാക്കിയത്. 60.06 ലക്ഷം പേരെ സംശയപട്ടികയിലും ഉള്‍പ്പെടുത്തി.
ബംഗാളിലുള്ള ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും അമിത്ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ സ്വര്‍ഗമാണ് ബംഗാള്‍. കടുത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ ‘കണ്ടെത്തി, പട്ടികയില്‍ നിന്ന് ഒഴിവാക്കി, നാടുകടത്തുന്ന’ അസം മോഡല്‍ ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പറഞ്ഞിരുന്നു. അതിര്‍ത്തി കാക്കുന്നത് ആരാണെന്ന ചോദ്യം ഉന്നയിച്ചാണ് നുഴഞ്ഞുകയറ്റ ആരോപണങ്ങളെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. രാജ്യാതിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നിരിക്കെ നുഴഞ്ഞുകയറ്റക്കാര്‍ എങ്ങനെ രാജ്യത്തെത്തി എന്ന മറുചോദ്യമാണ് മമത അനുകൂലിരള്‍ ഉയര്‍ത്തുന്നത്.