രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ പാർപ്പിക്കുന്ന എത്ര തടങ്കൽപാളയങ്ങൾ ഉണ്ടെന്നും അതിൽ എത്രപേർ കഴിയുന്നുണ്ടെന്നും അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. അത്തരം വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രി ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തടങ്കൽപാളയങ്ങൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദേശപ്രകാരം 2012ൽ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇതിൻെറ നിയമവശം അടങ്ങുന്ന മാന്വൽ കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയതായും മന്ത്രി അറിയിച്ചു.
ഏതൊക്കെ വിഭാഗങ്ങളിലുള്ളവരെയാണ് തടങ്കലിൽ വെക്കേണ്ടതെന്നും അതിൽ പറഞ്ഞിട്ടുണ്ട്. കുടിയേറ്റക്കാരെ തടങ്കൽപാളയങ്ങളിൽനിന്ന് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് പൗരത്വ നിയമ ഭേദഗതിക്കുശേഷം പ്രത്യേക നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ 99 പേരുടെ അറസ്റ്റ് ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 66 സമരങ്ങളുമായി ബന്ധപ്പെട്ട് 11 കേസ് രജിസ്റ്റർ ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ പ്രക്ഷോഭത്തിൽ അറസ്റ്റിലായവരുടെ കണക്ക് അതതു സർക്കാറുകളാണ് സൂക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.