സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുൻ മേധാവി മാധബി പുരി ബുച്ചിന് ലോക്പാലിന്റെ ക്ലീൻ ചിറ്റ്. യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധബി ബുച്ചിനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുറ്റാരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലോക്പാൽ ബുച്ചിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ബുച്ചിനെതിരായ പരാതികളും ലോക്പാൽ തളളി.
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ആറംഗ ലോക്പാൽ ബെഞ്ചാണ് മാധബി ബുച്ചിനെതിരായ പരാതികൾ പരിഗണിച്ചത്. മാധബി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീംകോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ.
അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ വർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയായിരുന്നു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം വന്നത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സനായിരുന്ന മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്ര ഉൾപ്പെടെയുളള നേതാക്കൾ ലോക്പാലിന് പരാതി നൽകുകയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സെബിയുടെ വിശ്വാസ്യത തകർക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും തന്നെ വ്യക്തിഹത്യ നടത്താൻ ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും മാധബി ബുച്ച് പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പും ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.