കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കും.
അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ക്ക് മാത്രമായിരിക്കും അനുമതി.
രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്. കേരളത്തിന് പുറമേ ഡല്‍ഹി, കര്‍ണാകട, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഇന്നു മുതല്‍ എട്ട് ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.