പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സുപ്രീം കോടതിയില്‍ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ ഹര്‍ജിയില്‍ വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി. സുപ്രീംകോടതിയില്‍ മമതയുടെ വാദം പൂര്‍ത്തിയായി. അവസരം തന്നതിന് കോടതിയോട് മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദി പറഞ്ഞു. ഹര്‍ജി പാര്‍ട്ടിക്കല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണെന്നവര്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് മുന്നില്‍ ബോധിപ്പിച്ചു. നീതി അടച്ചിട്ട വാതിലിന് പിന്നില്‍ നിന്ന് കേഴുകയാണെന്ന രബീന്ദ്രനാഥ ടാഗോറിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രാഷ്ട്രീയ നീക്കങ്ങളെ സുപ്രീം കോടതിയില്‍ മമത ബാനര്‍ജി ചോദ്യം ചെയ്തത്. ബംഗാളിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷ്യം വയ്ക്കുന്നെന്നും വോട്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയ്ക്ക് മുന്നേ വിവരിച്ച് മമത പറഞ്ഞു.
എസ്‌ഐആര്‍ സാധുതയെക്കുറിച്ച് വാദം കേള്‍ക്കാനാവില്ലെന്നും സംസ്ഥാനം സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം പച്ചക്കള്ളമെന്ന് മമത ബാനര്‍ജി മറുപടി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന് താന്‍ നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു. തുടക്കം മുതല്‍ ഞങ്ങളുടെ അഭിഭാഷകര്‍ കേസിനുവേണ്ടി പോരാടുന്നുണ്ട്, എങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും മമത സുപ്രീം കോടതിയെ അറിയിച്ചു.
ഞങ്ങള്‍ക്ക് ഒരിടത്തുനിന്നും നീതി ലഭിക്കുന്നില്ല. എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആറ് കത്തുകള്‍ എഴുതി, പക്ഷേ മറുപടിയൊന്നുമില്ല. ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പാര്‍ട്ടിക്കു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്.
എന്തിനായിരുന്നു എസ്‌ഐആറിന് ഇത്ര ധൃതിയെന്ന് മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ചോദിച്ചു. രണ്ട് വര്‍ഷമെടുക്കുന്ന കാര്യങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുന്നത് എ്തിനെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ചോദിച്ചു. നൂറിലധികം പേര്‍ മരിച്ചുവെന്നും നിരവധി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്ത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നുവെന്നും എന്തുകൊണ്ട് അസം ലക്ഷ്യം വെക്കുന്നില്ല എന്നും മമത ബാനര്‍ജി ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ പ്രക്രിയ ഇല്ലാതാക്കലിന് മാത്രമാണെന്നും ഉള്‍പ്പെടുത്തലിന് അല്ലെന്നും മമത ബാനര്‍ജി കോടതിയ്ക്ക് മുമ്പാകെ ബോധിപ്പിച്ചു. ഇതൊരു വാട്‌സ്ആപ്പ് കമ്മീഷനാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് അവര്‍ പറഞ്ഞു. ഓഫീസിലിരുന്ന് തന്നെ ബിഎല്‍ഒമാരുടെ തീരുമാനം തിരുത്താനും വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റാനും ഇവിടെ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് അനുവാദമുണ്ടെന്നും മമത പറഞ്ഞു.
ബംഗാളിലെ എസ്‌ഐആറില്‍ വാദം പൂര്‍ത്തിയായി കഴിഞ്ഞു. വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തിയതാണ് ഇന്നത്തെ ദിവസത്തെ അനിതരസാധാരണമാക്കിയത്. വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നേരിട്ട് വാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു മമത. ഇന്ന് രാവിലെ പത്തേകാലോടെയാണ് മമതാ ബാനര്‍ജി സുപ്രീംകോടതിയില്‍ എത്തിയത്. വിഷയം ഇന്ന് പരിഗണിച്ചാല്‍ വാദിക്കാന്‍ അനുമതി തേടി മമത അപേക്ഷ നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.
മമതാ ബാനര്‍ജി സുപ്രീംകോടതിയില്‍ എത്തിയത് കണക്കിലെടുത്ത് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. തിങ്കളാഴ്ച വിശദവാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് മമത ബാനര്‍ജിയ്ക്ക് ഉറപ്പും നല്‍കി. വാദം കേള്‍ക്കല്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ്, ബംഗാളിനെ ‘ബുള്‍ഡോസര്‍’ (തച്ചുതകര്‍ക്കുന്നു) ചെയ്യുന്നുവെന്ന് ആരോപിച്ച മമത ബാനര്‍ജി ‘ദയവായി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കൂ, സര്‍’ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിച്ചു.