തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്. യഥാർത്ഥ ടിഎംസി തങ്ങളാണെന്നവകാശപ്പെട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനുള്ള നീക്കങ്ങളാണ് ബിജെപി പിന്തുണയോടെ വിമതർ നടത്തുന്നത്. വിമതരായ എംപിമാർ ഇന്ന് ദില്ലിയിൽ യോഗം ചേരും. കരുനീക്കങ്ങൾ നടത്തി വിമതരെ ഏകോപിപ്പിക്കുന്ന ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും വിമതരെ ഒരുമിച്ച് കാണും.
ബംഗാളിൽ 15 വർഷത്തെ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം ഉടലെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭയിൽ 58 വിമത ടിഎംസി എംഎൽഎമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയിൽ ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് എന്നതാണ് വിമതരുടെ നീക്കം.
മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് പാർട്ടി അധികാരം കേന്ദ്രീകരിക്കുന്നതിനെതിരായ നീക്കങ്ങളാണ് ടിഎംസിയുടെ പിളർപ്പിലേക്കെത്തിയത്. അതിനിടെ, പാർട്ടി നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് മമത ബാനർജി ടിഎംസി പുനഃസംഘടിപ്പിച്ചു.