വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ രാജ്യത്തെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു. ടിക്കറ്റിൻ്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്. ഇതോടെ വിമാനയാത്ര ഇനി ചെലവേറും.
ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപ വരെയും വർധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയും 2,000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയുമാണ് ഉയർത്തിയത്. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് ഇന്ധനസർച്ചാർജ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിട്ടുള്ളത്.
പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനക്കമ്പനിയുടെ പ്രവർത്തനചെലവിൻ്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. വിമാനഇന്ധനമായ എടിഎഫിന് ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വർധിപ്പിച്ചതാണ് വിമാനക്കമ്പനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിച്ചത്.