അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ വെല്ലുവിളികളെ നേരിടാൻ കഴിയൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നതായിരിക്കും ബ്രിക്‌സിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
വികസിത രാജ്യങ്ങളുടെ ആശങ്കകൾ ആകും പ്രധാന അജണ്ട എന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സുരക്ഷക്കും ഇന്ത്യ എല്ലായ്‌പ്പോഴും മുൻഗണന നൽകും. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ആയുഷ്മാൻ ഭാരത്” ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ഇത് 500 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായി മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മനുഷ്യര്‍ നേരിടുന്ന ഗുരുതര ഭീഷണിയാണ് ഭീകരവാദമെന്ന് ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും സമാധാനത്തെയും സുരക്ഷയേയും കുറിച്ചും ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണം ഇന്ത്യക്കെതിരായത് മാത്രമായിരുന്നില്ലെന്നും മനുഷ്യകുലത്തിനെതിരേ ആകമാനമുണ്ടായ ആക്രമണമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.