ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് മഹുവയുടെ വിമർശനം. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയേണ്ടി വന്നേനെ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.
‘മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ചുള്ള ചില കടുത്ത ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകേണ്ടി വരുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവിടെ ഗോദി മീഡിയ അമിത് ഷായെ ദൈവമായി ചിത്രീകരിക്കുന്ന തിരക്കിലാണ്’- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ്.
അതേസമയം പെഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം നടത്തിയവർക്ക് അവർ സങ്കൽപ്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്നും മോദി പറഞ്ഞു. ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.