അഹമ്മദാബാദ് വിമാന ദുരന്തത്തിൽ രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന് പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി.
വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വിമാന അപകടത്തിൽ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്നും തുടരും.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചന്വേഷിക്കാൻ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ഭാവിയിൽ ഇത്തരം ആവർത്തിക്കാതെ വ്യോമയാന മേഖലയിൽ സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശവും നൽകും. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയമാണ് സമിതിക്ക് നൽകിയിരിക്കുന്നത്.