രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഉണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ട് മരണം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് രോഗികളാണ് ദാരുണമായി മരിച്ചത്. ജയ്‌പൂരിലെ സവായ് മാൻ സിങ് ആശുപത്രിയിൽ ഞായറാഴ്‌ച രാത്രിയാണ് സംഭവം.
അപകടസമയത്ത് 11 രോഗികളാണ് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാർഡിൽ 13 രോഗികളുമുണ്ടായിരുന്നു. ന്യൂറോ ഐസിയു വാർഡിൻ്റെ സ്റ്റോർ റൂമിൽനിന്ന് രാത്രി 11.20ഓടെ തീപടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.
അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും വാർഡിലാകെ പുക നിറഞ്ഞിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടായി. ഒന്നരമണിക്കൂറോളമെടുത്താണ് തീ അണച്ചത്. കെട്ടിടത്തിന്റെ മറുവശത്തെ ജനാലകൾ തകർത്ത് അതിലൂടെ അകത്തേക്ക് വെള്ളമടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കിടക്കകളോടു കൂടിയാണ് രോഗികളെ പുറത്തെത്തിച്ചത്.