അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ വീണ്ടും വിവാദം. കുടിയേറ്റക്കാരെ സീറ്റിൽ ചങ്ങല കൊണ്ട് ബന്ധിക്കുകയും കൈയിൽ കൈവിലങ്ങും അണിയിച്ചാണ് ഇന്ത്യയിലെത്തിച്ചത്. കൂടാതെ കുടിയേറ്റക്കാരായ സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല. ഇതോടെ സംഭാവന വൻവിവാദങ്ങളിലേക്ക് പോയി.
അമേരിക്കൻ വ്യോമസേനാ വിമാനത്താവളത്തിൽ കയറിയപ്പോൾ സിഖ് മതവിശ്വാസികളെ അവരുടെ തലപ്പാവ് അണിയാൻ അനുവദിച്ചിരുന്നില്ല. ഇതിൽ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യു.എസിൽ നിന്ന് നാടുകടത്തപ്പെട്ട് അമൃത്‌സർ വിമാനത്താവളത്തിലെത്തിയവരെ സഹായിക്കാനെത്തിയ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ ടർബൻ നൽകുകയും ചെയ്തു.
31 പഞ്ചാബുകാരും, 44 പേർ ഹരിയാണ സ്വദേശികളും 33 പേർ ഗുജറാത്തികളും അടക്കം 112 പേര് അടങ്ങുന്ന വിമാനം ഞായറാഴ്ച രാത്രിയാണ് എത്തിയത്. ഈ സംഘത്തിൽ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി. ഇത് വരെ മൂന്ന് വിമാനങ്ങളിലായി 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്.