ബിആർഎസ് പാർട്ടി വിട്ട് തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത. സസ്പെൻഷന് പിന്നാലെയാണ് നടപടി. എംഎല്‍സി സ്ഥാനവും കവിത രാജിവച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ സസ്പെൻഡ് ചെയ്തതിന്‍റെ പിറ്റേന്നാണ് പ്രഖ്യാപനം.
തങ്ങളുടെ ബന്ധു കൂടിയായ ടി ഹരിഷ് റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കെ കവിതയെ പിതാവ് ചന്ദ്രശേഖര്‍ റാവു പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്ന് കവിത ആരോപിച്ചു. ഇരുവരും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ അല്ലെന്നും തന്‍റെ ഗതി നാളെ കെസിആറിനും കെടിആറിനും വരാമെന്നും കവിത പറഞ്ഞു.
കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. പ്രധാന സ്ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കെ കവിത നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെട്ടത്. മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.