ലോക്‌സഭാ തിരഞ്ഞെടപ്പിലെ വിജയത്തിനു പിന്നാലെ ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വ്യാപക അക്രമം നടത്തി ബിജെപി. രണ്ടായി നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ബിജാന്‍ ധറും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രാഡ്യോട്ട് കിഷോര്‍ ദെബര്‍മ്മയും ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ 30 വീടുകളും ഓഫീസുകളും ഇതിനകം അഗ്നിക്കിരയാക്കിയിട്ടുണ്ടെന്നും 150-ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും പത്രസമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 64 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റു ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ തുടങ്ങിയ അക്രമപരമ്പരകള്‍ ഇപ്പോഴും തുടരുകയാണന്നും ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമികള്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും കടകളും പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിടുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
അക്രമസംഭവങ്ങളില്‍ ഇതുവരെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും ഒരു മത്സ്യത്തൊഴിലാളിയും ഇതിലുള്‍പ്പെടും.
ലോക്സഭ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ 200 ലേറെ ആക്രമണങ്ങളും തീവെയ്പ്പുമാണ് സി.പി.ഐ-എം പ്രവര്‍ത്തകര്‍ക്കെതിരെ നടന്നതെന്നാണ് സി.പി.ഐ-എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ബിജാന്‍ ധര്‍ പറയുന്നത്.