അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ കരടുപട്ടിക സൂക്ഷ്മപരിശോധന നടത്തിയാണ് പുറത്താക്കല്‍ തീരുമാനം. പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. അതേസമയം, ജൂലൈ 11 വരെ പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ പുറത്താക്കപ്പെട്ടവര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.
2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്കു മാത്രമാണ് കരടുപട്ടികയില്‍ ഇടം നേടാനായത്. അതില്‍ നിന്നാണ് ഇപ്പോള്‍ ഒരു ലക്ഷം പേരെ കൂടി ഒഴിവാക്കിയത്.
അനധികൃത കുടിയേറ്റത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണ് അസം. അതിനാല്‍ തന്നെ പൗരത്വ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയരുന്നതും അസമില്‍ നിന്നാണ്. പൗരത്വ നിയമത്തില്‍ വരുത്തുന്ന ഭേദഗതി അസമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.
2005 മെയ് മാസമാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. ഇതില്‍ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചത്. 38 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകള്‍ ആരംഭിച്ചിരുന്നു.