സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടു വരാന്‍ അവര്‍ക്കായില്ലെന്നും കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു.
ജനാധിപത്യത്തില്‍ നിന്ന് കമ്മ്യൂണിസം വലിയ തോതില്‍ അപ്രത്യക്ഷമായെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനമായി. അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് മാറ്റത്തിന്റെ തുടക്കം കുറിച്ചെന്നും തിരുവനന്തപുരം നഗരസഭയിലെ ബിജെപി മുന്നേറ്റം ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു.
രാജ്യത്ത് നക്‌സലിസം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്നുംമാര്‍ച്ച് 31നകം രാജ്യത്ത് നിന്ന് നക്‌സല്‍ ഭീഷണി പൂര്‍ണമായും തുടച്ചുനീക്കുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി 500ലധികം നക്‌സലൈറ്റുകളെ കൊലപ്പെടുത്തിയതായും 1,900പേരെ അറസ്റ്റ് ചെയ്തതായും 2500 ഓളം പേര്‍ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.