ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ച ഡല്‍ഹി മദ്യനയക്കേസില്‍ കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; ഒന്നിനും തെളിവില്ല, എന്തിന് കേസില്‍ പെടുത്തിയെന്ന് സിബിഐയോട് ഡല്‍ഹി കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; സത്യം ജയിച്ചു, പൊട്ടിക്കരഞ്ഞു കെജ്രിവാള്‍

ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്നാണ് കോടതി കേന്ദ്ര ഏജന്‍സിയായ സിബിഐയോടു ചോദിച്ചത്. മദ്യനയ അഴിമതി കേസിന്റെ പേരില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ മാസങ്ങളാണ് ആംആദ്മി നേതാക്കളും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനേയും മനീഷ് സിസോദിയയേയും സിബിഐയും പൊലീസും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ജയിലിലടച്ചത്.

സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കെജ്രിവാള്‍ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു.

കുറ്റപത്രത്തില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് ആയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങ്ങ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സിബിഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ആയിരക്കണക്കിന് പേജുകള്‍ ഉള്ള സിബിഐ കുറ്റപത്രത്തില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ പര്യാപ്തമായ സാക്ഷിമൊഴികള്‍ ഒന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കെജ്രിവാള്‍ രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും അതായത് ഒന്നര വര്‍ഷത്തിലേറെ ജയിലില്‍ കിടന്നു.

അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ ്ഉന്നയിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ക്കെതിരെ വിചാരണ തുടങ്ങുന്നതിന് മുന്‍പുതന്നെ തെളിവുകളുടെ അഭാവത്തില്‍ എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. സിബിഐ സമര്‍പ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തില്‍ പിഴവുകളുണ്ടെന്നും പ്രതികള്‍ക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനും വലിയ ആശ്വാസം നല്‍കുന്നതാണ് കോടതി വിധി എന്നതിനൊപ്പം എങ്ങനെയാണ് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു അട്ടിമറി നടത്തുന്നതെന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഡല്‍ഹിയില്‍ കാണാനാകുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. അരവിന്ദ് കെജ്രിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയില്‍ വിചാരണയ്ക്ക് പോലും തെളിവില്ലാത്ത വിധം കെട്ടിച്ചമച്ച കേസായി തെളിയിക്കപ്പെടുകയാണിത്.

2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. മദ്യക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ബിജെപി ആരോപണങ്ങളിലും സിബിഐ കേസിലും യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ