തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന രാഷ്ട്രീയ പരിഹാസക്കൂട്ടായ്‌മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) വൈറലാകുന്നു. എന്നാൽ, തൻറെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിജെപി സമൂഹ മാധ്യമങ്ങളിൽ ശക്തമായ ജനപിന്തുണയാണ് നേടിയെടുത്തത്. പാർട്ടി രൂപീകരിച്ച് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ അംഗത്വമെടുത്തത്. ‘മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്.
‘കോക്രോച്ച് ജനത പാർട്ടി’ അഥവാ സിജെപി. എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് ‘കോക്രോച്ച് ജനത പാർട്ടി’ അവകാശപ്പെട്ടു.
ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് ഇതിന് പിന്നിൽ. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിട്ടുള്ള അഭിജീത്, ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മതേതര കൂട്ടായ്മയാണിത്.