2024 പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതി സമവാക്യത്തിലൂന്നി ബിജെപി; മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസഭയിലെത്തിയതില്‍ 11 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്ന്

മധ്യപ്രദേശിലെ വന്‍ വിജയത്തിന് പിന്നാലെ അധികാരത്തിലേറിയ മോഹന്‍ യാദവ് സര്‍ക്കാരിന്റെ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. മുന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലഷ് വിജയവര്‍ഗീയയും അടക്കം 28 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മങ്കുബ സി പട്ടേല്‍ സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രിസഭയിലെത്തിയ 28 പേരില്‍ 18 പേര്‍ക്ക് ക്യാബിനെറ്റ് റാങ്കുണ്ട്.

അധികാരത്തിലേറാന്‍ സ്ത്രീ സംവരണവും ശാക്തീകരണവും മറ്റുമായിരുന്നു ബിജെപി ഉയര്‍ത്തിയിരുന്നതെങ്കിലും മധ്യപ്രദേശ് മന്ത്രിസഭയിലേക്ക് വരുമ്പോള്‍ 5 വനിതകള്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒബിസി വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ തലത്തില്‍ ഓരോ നീക്കം നടത്തുന്നത്. അഞ്ചിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിച്ച ബിജെപി ജാതി സമവാക്യത്തിലൂന്നിയാണ് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ചതും. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയുമാണ് ബിജെപി നിയോഗിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ക്യാബിനെറ്റ് വികസിപ്പിച്ചപ്പോഴും 11 മന്ത്രിമാരെ ഒബിസി വിഭാഗത്തില്‍ നിന്നുള്‍പ്പെടുത്താന്‍ മധ്യപ്രദേശില്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രദ്ധിച്ചിട്ടുണ്ട്. മോഹന്‍ യാദവ് സര്‍ക്കാരിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും ജാതീയ സമവാക്യങ്ങള്‍ ബാലന്‍സ് ചെയ്താണ് ബിജെപി നിശ്ചയിച്ചിരുന്നത് പോലും. ജഗ്ദീഷ് ദേവ്ഡ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും രാജേന്ദ്ര ശുക്ല ബ്രാഹ്‌മിണ വിഭാഗത്തില്‍ നിന്നുള്ളയാളും ആണെന്നിരിക്കെയാണ് ഉപമുഖ്യമന്ത്രിമാരായത്. മധ്യപ്രദേശില്‍ ഒബിസി വോട്ടികള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമ്പോഴും സവര്‍ണ വോട്ടുകള്‍ കൈയ്യില്‍ നിന്ന് പോകാതിരിക്കാന്‍ ബ്രാഹ്‌മണ മുഖവും വേണമെന്ന നിശ്ചയത്തിലാണ് നേരത്തെ തന്നെ ശുക്ല മന്ത്രിസഭയുടെ ഭാഗമായത്.

നിര്‍മല ഭൂരിയ, നാരായണ്‍ സിംഗ് കുശ്വാഹ, നഗര്‍ സിംഗ് ചൗഹാന്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ പ്രമുഖരാണ്. ഭൂരിയ നേരത്തെ ജൂനിയര്‍ ആരോഗ്യ മന്ത്രിയും കുശ്വാഹ ജൂനിയര്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഗോത്രവര്‍ഗ നേതാവ് സമ്പതിയ യുകെയെയും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഊര്‍ജ മന്ത്രിയായിരുന്ന പ്രധുമന്‍ സിംഗ് തോമറും മന്ത്രിസഭയിലെത്തി. മുന്‍ ജൂനിയര്‍ ജലവിഭവ മന്ത്രി തുളസി റാം സിലാവത്ത്, മുന്‍ റവന്യൂ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഡോ. ഗോവിന്ദ് സിംഗ് രാജ്പുത്, ഐദല്‍ സിംഗ് കന്‍സാന എന്നിവരും മന്ത്രിസഭയിലെത്തി. 2020 ല്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പമുണ്ടായിരുന്നു 22 പേരില്‍ നാല് പേരും മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ