രാജ്യത്തെ നടുക്കിയ കൊടും ക്രൂരതയുടെ വാർത്തയാണ് രാജസ്ഥാനിൽ നിന്നും പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. 12 വയസുകാരിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തിക്കൊന്നത്. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
അമ്മയോടൊപ്പം ആടിനെ മേയക്കാനിറങ്ങിയ പെൺകുട്ടിയാണ് കൊടും ക്രൂരതയ്ക്കിരയായത്. അമ്മയുടെ അടുത്തുനിന്നും ഇടയ്ക്ക് കുട്ടിയെ കാണാതവുകയായിരുന്നു. ഏറെ നേരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരെയും പ്രദേശവാസികളേയും വിവരം അറിയിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നൽകി. ഏറെ നേരം നീണ്ടുനിന്ന അനേഷണത്തിനൊടുവിൽ ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയിൽ നിന്നും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ഇഷ്ടിക ചൂളയിൽ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രമത്തിലുള്ളവർ സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തി.പരാതി നല്‍കിയിട്ട് പൊലീസ് വൈകിയാണ് പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
രാഷ്ട്രീയതലത്തിലും സംഭവം വിവാദമായി ഉയരുകയാണ്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്നകൊലപാതകങ്ങളും പീഡനങ്ങളും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണ് . പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി.