സമുദായത്തിൽ അംഗസംഖ്യ വർധിക്കുന്നില്ലെന്ന വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണമെന്നും 25 വയസിന് മുൻപ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു. യുവാക്കൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതും ജോലിക്ക് പോകുന്നതും സമുദായത്തെ തകർക്കൽ ആണെന്നും പാംപ്ലാനി വിമർശിച്ചു.
‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാൽപ്പതുകാരൻ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നത് കുറ്റകരമല്ല. അത് ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപ ലോൺ എടുത്ത് യുവാക്കൾ വിദേശത്തേക്ക് പാലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തി’- മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാംപ്ലാനി. സമുദായം പ്രതിസന്ധി നേരിടുകയാണെന്നും അംഗസംഖ്യ കുറയുകയാണെന്നും പറഞ്ഞാണ് പാംപ്ലാനി ഇക്കാര്യം സൂചിപ്പിച്ചത്.