തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും പത്തൊൻപതുകാരിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷിനെതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്. പ്രതി പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണെന്ന് എഫ്‌ഐആറിൽ പറയുന്നു. വഴി മാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായി എന്നും എഫ്‌ഐആറിൽ ഉണ്ട്.
കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രതി ചവിട്ടി പുറത്തെറിയുകയായിരുന്നു. രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെൺകുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ പ്രതിയായ സുരേഷ് കുമാർ ശ്രമിച്ചിരുന്നുവെന്നും അങ്ങനെയാണ് പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയെ തള്ളിയിടുന്നത് കണ്ട സുഹൃത്തിനെയും പ്രതിആക്രമിക്കാൻ ശ്രമിച്ചു. വധശ്രമം ഉൾപ്പടെ ബി എൻ എസ് 102 വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം സംഭവത്തിൽ പ്രതി കുറ്റം സമ്മതം നടത്തിയിരുന്നു. പെൺകുട്ടി ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി. പിന്നിൽ നിന്നുമാണ് ചവിട്ടിയതെന്നും ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയിൽ പറയുന്നു. അതേസമയം പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.
കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു. കോട്ടയത്ത് നിന്നും മദ്യപിച്ചാണ് പ്രതി ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്ത് നിന്നിരുന്ന പ്രതി പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം നടത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത് സംഭവത്തിലെ പ്രതി താനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.