റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് രംഗത്തെത്തിയത്. പാലാരിവട്ടം പൊലീസിന് അഭിഭാഷകൻ മുഖേന യുവതി പരാതി നൽകി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വൻ തുക നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
മുൻപും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയർന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷിയാസിനെതിരെ കാസർകോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ഷിയാസ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് തട്ടിയെടുത്തെന്നും യുവതി ആരോപിച്ചിരുന്നു.