നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നത്. അതേസമയം രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ശരിയായ പരിഹാരം കണ്ടെത്തിയില്ല എന്നും വിമർശനം ഉണ്ട്.
വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അകലാൻ കാരണം അതായിരുന്നുവെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ, ശരിയായ പരിഹാരം കണ്ടെത്താതെ പോയതും തിരിച്ചടിക്ക് കാരണമെന്നും വിമർശനമുണ്ട്. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർത്ഥി നിർണയത്തെ പി ജയരാജൻ കുറ്റപ്പെടുത്തി.
അതേസമയം എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും സംസ്ഥാന സമിതിയിൽ വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു. പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്.