പ്രതിപക്ഷനേതാവി വി ഡി സതീശനെതിരെയുള്ള എന്‍എസ്എസ് – എസ്എന്‍ഡിപി നേതാക്കളുടെ വിമര്‍ശനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞ കെ മുരളീധരൻ എല്ലാ സമുദായസംഘടനകളോടും ബഹുമാനമാണെന്നും കൂട്ടിച്ചേർത്തു.
ഞങ്ങളുടെ നേതാക്കന്‍മാരെ ആര് വിമര്‍ശിച്ചാലും ഞങൾ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ ആക്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുക്കും. സാമുദായിക ഐക്യം നല്ലതാണ്. അത് ഞങ്ങള്‍ക്ക് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും രാഷ്ട്രീയമായി അതിനെ കൂട്ടിക്കുഴയ്ക്കണ്ട എന്നും കെ മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞ ഒരു വിമര്‍ശനത്തോടും ഞങ്ങള്‍ യോജിക്കുന്നില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. കാന്തപുരത്തിന്റെ യാത്രയുടെ അന്തസ് കെടുത്തുന്ന പ്രസ്താവന നടത്തിയത് പിണറായി വിജയനാണ്. മാറാട് അവിടെ വലിച്ചിഴച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ശക്തമായി മറുപടി പറഞ്ഞു. അതിലൊരു തെറ്റുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.