എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. അന്വേഷണം ഒത്തുതീർപ്പാക്കുമെന്നും തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ അന്വേഷണവും നിലയ്ക്കുമെന്നും അദ്ദേഹം വിമർശിച്ചു.
എല്ലാ കൂട്ടുകച്ചവടമാണെന്നും സിപിഐഎം- ബിജെപി ധാരണയുണ്ടാക്കുമെന്നും വിഡി സതീശൻ ആരോപിച്ചു. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയെന്ന് വിഡി സതീശൻ ചോദിച്ചു. കേന്ദ്ര അന്വേഷണം ഏജൻസികളെ കൊണ്ടുവന്ന് അന്വേഷിപ്പിച്ച് അവസാനം രാഷ്ട്രീയമായ അവിഹിത ബന്ധത്തിലേക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാറാനുള്ള ശ്രമമാണൊയെന്ന് നിരീക്ഷിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അന്വേഷണം തകൃതിയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ നീതി പൂർവമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപി ജയിക്കുന്നതിന് വേണ്ടിയുള്ള സിപിഐഎം സെറ്റിൽമെന്റായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറുമായി അവിഹിതമായ ബന്ധമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.