ആറ്റുകാൽ പൊങ്കാലയ്ക്കിടെ എസ്‌എംവി സ്കൂളിൽ അനധികൃത പാർക്കിംഗ് ഫീസ് പിരിച്ചത് തെറ്റായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കോമ്പൗണ്ടുകൾ പാർക്കിംഗിനായി ഉപയോഗിക്കാൻ പാടില്ലെന്നും ഇത്തരത്തിൽ പിരിവ് നടത്താൻ പിടിഎയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സ്കൂൾ മാനേജ്‌മെന്റിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സ്കൂൾ പരിസരത്ത് തട്ടുകട പ്രവർത്തിച്ചുവെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും, ഇതും പരിശോധിച്ച് ആവശ്യമായ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചുവെന്നും വി. ശിവൻകുട്ടി അഭിനന്ദിച്ചു. ജീവനക്കാരടക്കം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയെന്നും ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യവിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.