പാലക്കാട് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മദ്യലഹരിയിലായിരുന്ന അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പ്രകോപിതനായ പ്രഭാകരന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തില്‍ കുമാറിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അതിർത്തിയിൽ നിന്ന് ഇന്ന് രാവിലെ ആണ് പ്രഭാകരൻ പിടിയിലായത്. പ്രഭാകരനെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. വൈദ്യ പരിശോധന ഉടൻ നടത്തും. ശെന്തിൽകുമാറിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിപ്പിച്ച ശേഷമായിരുന്നു തർക്കം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.