മംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി ഓടുന്നു. പരശുറാം എക്സ്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികൾ മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. നേത്രാവതിയിൽ മരം പൊട്ടി വീണതും മഞ്ചേശ്വരത്ത് പാളത്തിൽ വെള്ളം കയറിയതും ആണ് ട്രെയിനുകൾ വൈകി ഓടാൻ കാരണം.
മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട വണ്ടികൾ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ 5.55ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076 ) ഇന്ന് (30.5.2025) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി 9.25ന് തിരുവനന്തപുരത്ത് എത്തേണ്ട കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് എത്തിച്ചേർന്നത്. ഇതിനാലാണ് സർവീസ് പുന:ക്രമീകരിച്ചത്.
ചെന്നൈ എഗ്മാർ-ഗുരുവായൂർ എക്‌സ്പ്രസ്(16127) ഒന്നര മണിക്കൂർ വൈകിയും ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്പ്രസ് (16341) ഒന്നര മണിക്കൂർ വൈകിയുമാണ് ഓടുന്നത്. വ്യാഴാഴ്ച കനത്ത മഴയിൽ അരൂരിലെ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് ട്രെയിനുകൾ തടസപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അതുവഴിയുള്ള ട്രെയിനുകളെല്ലാം മണിക്കൂറുകൾ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളും വൈകുന്നത്.