തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ പി. കെ. ശ്രീമതി. ഏതെങ്കിലും ഒരു വ്യക്തിയെ തകർക്കുക എന്നതല്ലെന്നും പാർട്ടി പ്രവർത്തകർ തിരുത്തുമ്പോൾ അംഗീകരിക്കുക എന്നതാണെന്നും അവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പിണറായി തിരുത്തണമെന്നാണോ ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാൻ താൻ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തൽ നിർദേശിക്കേണ്ടതെന്നും അവർ പറഞ്ഞു.
ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും പി. കെ. ശ്രീമതി കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ ലക്ഷ്യം. പാർട്ടി ശൈലജയെ ഒതുക്കി എന്ന വിമർശനം ശരിയല്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്നും തോൽവി പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോൽവിയുടെ ഉത്തരവാദിത്വം ഒരാൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.