തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണു കേരളത്തിലെ ആരോഗ്യ മേഖലയുടെ സിസ്റ്റം തകർന്നതിന്റെ അവസാനത്തെ ഇരയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹയല്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ സർക്കാരിൻ്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ഇപ്പോൾ സംഭവിക്കുന്നു. ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്‌നങ്ങൾ ആരോഗ്യ മേഖലയിൽ നിറഞ്ഞുനിൽക്കുന്നു. ഈ സർക്കാരിൻ്റെ കാലത്ത് ആരോഗ്യ മേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം പോകുന്നു. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓരോ ദിവസവും സംഭവങ്ങൾ ഉണ്ടാകുന്നു. ഡോക്ടർ ഹാരിസിനെ ഒതുക്കാൻ ശ്രമിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം ആറു ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പറഞ്ഞ വി ഡി സതീശൻ ആശുപത്രിയിൽ പൂർണ അവഗണനയാണെന്നും കുറ്റപ്പെടുത്തി.