തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു.
പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന്റെ കാലിലാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം പുഴു അരിച്ച നിലയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജിൽ കടുത്ത ചികിത്സാപ്പിഴവാണ് സംഭവിച്ചിരിക്കുന്നതെന്ന് രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം
ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും കെ മുരളീധരൻ വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്.
കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു. തിരികെ വാർഡിലേക്ക് എത്തിച്ചപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടത്. കാല് മുഴുവൻ പുഴുവായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും പരിശോധിച്ചില്ലെന്നും മരുമകൾ വിദ്യ പറഞ്ഞു. അപകടത്തിൽ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലേറ്റ രാജേന്ദ്ര പ്രസാദിന്റെ ആരോഗ്യനില മോശമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു.