മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡിന് തീരുമാനിക്കാം. എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി നിയമസഭ കക്ഷി യോഗം പ്രമേയം പാസാക്കി. ഹൈക്കമാൻഡ് പ്രതിനിധികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്നായിരിക്കും മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് കടന്ന് കോൺഗ്രസ്. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി.
മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ. എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശൻ നിലപാടറിയിച്ചു. അതേസമയം മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ നേതാക്കൾ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തെ മീഡിയ റൂമിലായിരുന്നു യോഗം ചേർന്നത്.