പാലക്കാട് ചിറ്റൂരിലെ ആറ് വയസുകാരൻ സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുഹാന്‍റെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടിൽ നിന്നും അല്പം മാറിയുള്ള കുളത്തിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. അഗ്നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയിൽ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാൻറെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്.