സിദ്ദിഖ് കാപ്പനെ കുടുക്കിയത് മനോരമ ലേഖകന്റെ മൊഴിയെന്ന് റിപ്പോർട്ട്; മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളതെന്ന് ഐക്യദാർഢ്യ സമിതി

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസിൽ കുടുക്കിയത് മനോരമ ലേഖകൻ വി.വി. ബിനുവിന്റെ മൊഴിയെന്ന് വാർത്താ പോർട്ടലായ “ന്യൂസ്‌ലോൺഡ്രി” റിപ്പോർട്ട്. ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ ഐക്യം തകർക്കുന്നതിനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതിനുമായി വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നും ബിനു വിജയൻ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

സിദ്ദിഖിനും ഡൽഹിയിലെ മറ്റ് മലയാള മാധ്യമ പ്രവർത്തകർക്കെതിരായും ബിനു നൽകിയ വിശദമായ മൊഴി മഥുര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ യുപി പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വർഗീയവാദിയായി ചിത്രീകരിച്ച് ഓർഗനൈസർ അസോസിയേറ്റ് എഡിറ്റർ ജി ശ്രീദത്തന് ബിനു അയച്ച ഇമെയിലുകളുടെ പകർപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്.

മനോരമ ലേഖകന്റെ മൊഴി പുറത്തു വന്നതോടെ വിഷയത്തിൽ മലയാള മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളതെന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ശ്രീജ നെയ്യാറ്റിൻകര ചോദിച്ചു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജ മനോരമയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയത്.

ഫെയ്സ്ബുക്ക് കുറിപ്പ്

സിദ്ദിഖ് കാപ്പൻ കേസ് – മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴി .. തങ്ങളുടെ സ്ഥാപനത്തിനുള്ളിലെ ഒറ്റുകാരനെ കുറിച്ച് മലയാള മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളത് …? 2020 ഒക്ടോബർ അഞ്ചിന് ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകും വഴിയാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യു പി പോലീസ് തട്ടിക്കൊണ്ടു പോയതും തുടർന്ന് യു എ പി എ ചാർത്തി ജയിലിലിടുന്നതും …. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഫാസിസത്തിന്റെ ക്രൂരമായ പീഡനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന സിദ്ദിഖ് കാപ്പനെതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ ഇപ്പോഴിതാ ന്യൂസ് ലോൺഡ്രി പുറത്തു വിട്ടിരിക്കുകയാണ്.

കുറ്റപത്രത്തിൽ സിദ്ദിഖ് കാപ്പനെതിരെ മനോരമ ലേഖകൻ ബിനു വിജയന്റെ മൊഴിയുണ്ട് എന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നത് .. വർഗീയ കലാപങ്ങൾക്കും, ദേശീയ ഐക്യം തകർക്കുന്നതിനും, സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കുന്നതിനും കാപ്പൻ തന്റെ ലേഖനങ്ങളിലൂടെ ശ്രമിച്ചു എന്നാണ് ബിനു മൊഴി നൽകിയിരിക്കുന്നത് .. ഇങ്ങനൊരു മൊഴി അഥവാ സംഘ് പരിവാർ ഉന്നയിക്കുന്ന പെരും നുണ മലയാള മനോരമയിലെ ഒരു ലേഖകൻ സംഘ് പരിവാർ വേട്ടയാടിപ്പിടിച്ച ഒരു മാധ്യമപ്രവർത്തകനെതിരെ നൽകുക … അതെത്രമാത്രം ക്രൂരതയാണ്‌ …. ദ്രോഹമാണ്‌. സിദ്ദിഖ് കാപ്പനും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടവരും രാജ്യത്തുടനീളം വർഗീയ പോരാട്ടത്തിനായി ആസൂത്രണം ചെയ്യുന്നവരാണ് എന്ന് മനോരമ ലേഖകൻ മൊഴി നൽകുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് .?

സിദ്ദിഖ് കാപ്പന് എതിരായ മൊഴി രേഖപ്പെടുത്താൻ എസ് ടി എഫിന്റെ നോയിഡയിലുള്ള ഓഫീസിലേക്ക് അന്വേഷണോദ്യോഗസ്ഥർ ബിനുവിനെ വിളിക്കുമ്പോൾ തനിക്ക് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണിയുള്ളത് കൊണ്ട് വരാൻ കഴിയില്ല എന്നും താൻ അയച്ച ഇ മെയിൽ മൊഴിയായി രേഖപ്പെടുത്തണമെന്നും ബിനു അന്വേഷണോദ്യോഗസ്ഥനോട് ഫോണിൽ പറഞ്ഞുവെന്നും കുറ്റപത്രം പറയുന്നു. ബിനു വിജയൻ ജന്മഭൂമിയുടേയോ ഓർഗനൈസറിന്റെയോ ലേഖകൻ ആയിരുന്നെങ്കിൽ ഇങ്ങനൊരു പോസ്റ്റ് ഞാൻ എഴുതില്ലാതിരുന്നു…. മലയാള മനോരമയിലിരുന്നു കൊണ്ട് നിരപരാധിയായൊരു മാധ്യമ പ്രവർത്തകനെ ഫാസിസത്തിന് കടിച്ചു കുടയാൻ ഇട്ടു കൊടുക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ അത് അങ്ങേയറ്റം അപകടമാണ് … അതുകൊണ്ടു തന്നെ മലയാള മനോരമ മറുപടി പറയാൻ ബാധ്യസ്ഥമാണ്.
സംഘ് പരിവാർ കൃത്യമായി ആസൂത്രണം ചെയ്ത് വേട്ടയാടി പിടിച്ചതാണ് സിദ്ദിഖ് കാപ്പൻ എന്ന മുസ്ലീമിനെ .. ആ വേട്ടയ്ക്ക് മനോരമ ലേഖകൻ കൂടെ പങ്കാളിയാണ് എന്നറിയുമ്പോൾ മലയാള മനോരമ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ താല്പര്യമുണ്ട്.

ശ്രീജ നെയ്യാറ്റിൻകര
ജനറൽ കൺവീനർ
സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി