തിരുവനന്തപുരം പാളയത്ത് ഏറ്റുമുട്ടി എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍. സംഘർഷത്തിൽ ഇരുകൂട്ടരും പരസ്പരം കല്ലുകൾ വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു.
വീണ്ടും സംഘർഷം കടുത്തത്തോടെ കണ്ണീർവാതക പ്രയോഗവും നടത്തി. കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്‌ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥികളെ പൊലീസ് ഏകപക്ഷീയമായി ആക്രമിക്കുകയാണുണ്ടായതെന്ന് എ എ റഹീം എംപി പറഞ്ഞു. ‘പൊലീസ് വല്ലാത്ത വി ഡി സതീശന്‍ ഭക്തിയില്‍ ഞങ്ങളുടെ പിള്ളാരെ ആക്രമിക്കാന്‍ വന്നു. എന്താ പൊലീസ് കരുതിയെ? ഇവിടെ ഈ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുവും പൊലീസുമാണ്. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തി. എസ്എഫ്‌ഐ വനിതാ പ്രവര്‍ത്തകര്‍ക്കടക്കം കല്ലേറ് കിട്ടി. ലാത്തിച്ചാര്‍ജേറ്റാല്‍ പോകുമെന്നാണോ?. ഒരിക്കലുമില്ല, പരിക്കേറ്റ കുട്ടികള്‍ പോലും ഇവിടെ ഇരിപ്പുണ്ട്. ഇത് പൊലീസ് ക്ഷണിച്ച് വരുത്തിയതാണ്. പൊലീസ് നീതിപൂര്‍വ്വമായി പെരുമാറണം. അല്ലെങ്കില്‍ ഒരിഞ്ചുപൊലും പിറകോട്ട് പോകില്ല’, റഹീം പറഞ്ഞു.